Monday 25 May 2015

കാട്ടിലെ ജീവിതം

കരടിയുമായുള്ള മല്‍പ്പിടുത്തത്തില്‍ കോബിക്ക് വലിയ അപകടം സംഭവിച്ചേനെ. തക്കസമയത്ത് ശീതള്‍ ചാടിവീണതുകൊണ്ട് രക്ഷപ്പെട്ടു. കോബിയേയും താങ്ങി ശീതള്‍ ഗുഹയിലെത്തി. രണ്ടുനാള്‍ കോബി പുറത്തേക്കിറങ്ങിയതേയില്ല. ശീതള്‍ ഇരകളെപിടിക്കുകയും ഗുഹയില്‍ കൊണ്ടുവന്ന് തീകൂട്ടി പാകംചെയ്ത് കോബിയെ തീറ്റുകയും ചെയ്തു.

രാത്രി ഗുഹാമുഖത്താണ് തീകൂട്ടിയത്. മല്‍പ്പിടുത്തത്തിന്റെ ആഘാതത്തില്‍നിന്നും കോബി മുക്തനായി കഴിഞ്ഞിരുന്നില്ല. അവന്‍ മൂകനും ഭയചകിതനുമായി കാണപ്പെട്ടു. ശീതള്‍ ഇടക്കിടെ അവനെ ശാസിച്ചു. എടുത്തുചാട്ടങ്ങള്‍ അവസാനിക്കുന്നില്ലെന്നും ശ്രദ്ധിച്ചില്ലെങ്കില്‍ ഇനിയും അപകടങ്ങള്‍ ക്ഷണിച്ചുവരുത്തുമെന്നും അവള്‍ ഓര്‍മ്മിപ്പിച്ചുകൊണ്ടിരുന്നു. എതിര്‍ത്തു സംസാരിക്കാന്‍ കോബിയുടെ നാവുപൊങ്ങിയില്ല. ശരീരത്തിന്റെ വേദനയും ശീതളിന്റെ ശരങ്ങളും ഏറ്റ് അവന്‍ മൂഢനെപ്പോലെ  കിടന്നു.

തീ ജ്വലിച്ചുകൊണ്ടിരുന്നു. കോബിയുടെ നിഴല്‍ ഗുഹയ്ക്കകത്തെ ഭിത്തിമേല്‍ ഭീകരമായ ചിത്രം വരച്ചുകൊണ്ടിരുന്നു. തീക്കനലുകളില്‍ നിഴല്‍ കിടന്നിളകി. പ്ലേറ്റോയുടെ ഗുഹാവര്‍ണ്ണനയെക്കുറിച്ച് ശീതള്‍ ഓര്‍ത്തുപോയി. അത് കോബിയോട് വിശദീരിക്കുകയും ചെയ്തു. നാമൊക്കെ നിഴല്‍ കണ്ട് ലോകത്തെ അറിയാനും അളക്കാനും ശ്രമിക്കുകയാണെന്നും, നമ്മുടെ ചിന്തകള്‍ക്കും യാഥാര്‍ത്ഥ്യങ്ങള്‍ക്കും വലിയ പരിമിതിയുണ്ടെന്നും, എപ്പോള്‍ വേണമെങ്കിലും കരടികള്‍ വന്നെത്താമെന്നും, നാം നമ്മുടെ നിഴലിന്റെ വലിപ്പം കണ്ട് അതിശക്തമെന്ന് സങ്കല്പിച്ച് കരടികളെ വെല്ലുവിളിക്കുമെന്നും, ശരീരത്തിനു മാത്രമല്ല സങ്കല്പങ്ങള്‍ക്കും അങ്ങനെ മുറിവേല്‍ക്കാമെന്നും അവള്‍ ഉപദേശിച്ചുകൊണ്ടിരുന്നു. പ്ലേറ്റോയെ ഓര്‍ത്തെങ്കിലും നീ ഇനി ഏടാകൂടങ്ങളില്‍ചെന്ന് ചാടരുത് എന്ന് അവസാനം അവള്‍ പറഞ്ഞപ്പോള്‍ കോബിയ്ക്ക് സഹിക്കാനായില്ല. സകല ശക്തിയും സംഭരിച്ച് അവള്‍ വെച്ചുനീട്ടിയ മാനിറച്ചി തട്ടി ദൂരെക്കെറിഞ്ഞു.

ശീതള്‍ വേദനിച്ചു.

പിന്നീടവള്‍ ഒന്നും പറഞ്ഞില്ല. കോബി മുരണ്ടുകൊണ്ടിരുന്നു. തൊണ്ടക്കു വേദന കനത്തപ്പോള്‍ അവന്‍ അകത്തേക്ക് വലിഞ്ഞ് ശീതള്‍ ഒരുക്കിയിട്ടിരുന്ന പുല്‍മെത്തയില്‍ പോയിക്കിടന്നു. അവള്‍ അടുത്തുവന്നിരുന്ന് മുറിവുകള്‍ നക്കി. സുഖകരമായ ആലസ്യത്തിലേക്ക് കോബി ഊര്‍ന്നിറങ്ങി.

ഇങ്ങനെ മഹത്തായ പല സംഭവങ്ങളും അവരുടെ ജീവിതത്തിലുണ്ടായി. ഒരു കരടിക്കും അവരുടെ ആത്മബന്ധത്തെ തകര്‍ക്കാനായില്ല. പ്ലാറ്റോമാര്‍ കരടികളെപ്പോലെ ജീവിതത്തിലേക്ക് ഇടയ്ക്കിടെ കടന്നുവന്ന് ഈര്‍ഷ്യകളുടെ അലകളുതിര്‍ത്തിരുന്നെങ്കിലും അതൊന്നും രണ്ടുനാള്‍ നീണ്ടുനിന്നതുമില്ല.

ശാന്തവും സ്നേഹവും നിറഞ്ഞ നിമിഷങ്ങളില്‍ അവര്‍ മനുഷ്യരെക്കുറിച്ചോര്‍ത്ത് ദുഃഖിച്ചു.

ഘോരവനത്തില്‍ അവര്‍ സസുഖം ജീവിച്ചു. തപസ്സനുഷ്ഠിക്കുന്ന ചില മുനിമാരെ അവര്‍ ഇടക്കിടെ കണ്ടുമുട്ടി. ആശ്രമപ്രാന്തങ്ങളില്‍ ചുറ്റിപ്പറ്റി ശീതള്‍ ഉലാത്തുമ്പോള്‍ കോബി മുരണ്ടുകൊണ്ടു പറയും

അധികം നില്‍ക്കേണ്ട. പോകാം. പ്ലേറ്റോ പിടികൂടും.


No comments:

Post a Comment