Friday 18 September 2015

കണ്ടുപിടുത്തങ്ങള്‍ക്കായി ബജറ്റില്‍ ഇത്രയധികം വകയിരുത്തണോ?

N8ന്റെ നിര്‍ദ്ധാരണം എളുപ്പമാക്കുന്ന സമീകരണം പല പുതിയ കണ്ടുപിടുത്തങ്ങള്‍ക്കും വഴിതെളിയിച്ചു. അതിലൊന്ന്, ഭാണ്ഡക്കെട്ടിനകത്തെ സാധനങ്ങളെ പല തലങ്ങളിലായി ഉള്ളുതുരന്ന് സ്ക്രീനില്‍ വ്യന്യസിക്കുന്ന സാങ്കേതികതയായിരുന്നു. വാളയാര്‍ ചെക്ക്‌പോസ്റ്റില്‍ ഇത് അധികം താമസിയാതെ സ്ഥാപിക്കപ്പെട്ടു. ഗാര്‍ഡുമാര്‍ക്ക് ഉള്ളിലുള്ളതറിയാന്‍ കമ്പിപ്പാരകൊണ്ട് കുത്തിനോക്കേണ്ടിവന്നില്ല. ചരക്കുകളൊന്നും കേടായതുമില്ല. പണ്ട് ഇങ്ങനെ കുത്തുമ്പോള്‍ ഡ്രൈവറുടേയും മുതലാളിയുടേയും നെഞ്ച് പിടയുമായിരുന്നു.

അന്ന് ബോംബുകള്‍ ഡിറ്റക്ട് ചെയ്യുന്ന 'പലതല ദൃശ്യവിതാനം' സാദ്ധ്യമായിരുന്നില്ല. അധികം താമസിയാതെ അതും സംഭവിച്ചു. അല്പംകൂടി കഴിഞ്ഞപ്പോള്‍ 200 മീറ്ററിനകത്ത് ബോംബിന്റെ ചെറിയൊരംശം വന്നുപെട്ടാല്‍ സൈറണ്‍ മുഴക്കുന്ന സംവിധാനം ഗ്രാമങ്ങളിലും നഗരങ്ങളിലും നിറയെ ഇന്‍സ്റ്റാള്‍ചെയ്തു. ഇതിനുവേണ്ടി പ്രത്യേകം പോസ്റ്റുകള്‍ കുഴിച്ചിടേണ്ടിവന്നില്ല. ഇലക്ട്രിക് പോസ്റ്റുകള്‍ ധാരാളം മതിയായിരുന്നു.

ഡോ. ശിവമൂര്‍ത്തിയുടെ അടുത്ത പ്രോജക്ട്, മനസ്സില്‍ ബോംബേറുന്നവര്‍ നഗര/ഗ്രാമചത്വരങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍, അല്ലെങ്കില്‍ ഇലക്ട്രിക് ട്രെയിനില്‍ കുതിച്ചുപായുമ്പോള്‍ സൈറണ്‍ മുഴക്കുന്ന കണ്ടുപിടുത്തമായിരുന്നു. അധികനാള്‍ വേണ്ടിവന്നില്ല, അതും സാദ്ധ്യമായി.

അലറിവിളിച്ച് അയാള്‍ ഫ്ലാറ്റിലേക്കു കുതിച്ചു.  'മെന്റല്‍ ബോംബ് ഡിറ്റക്ടര്‍' വളരെ ചെറിയൊരു സംവിധാനമായിരുന്നു. നാനോടെക്‌നോളജി. മൊബൈലിലെ സിംകാര്‍ഡില്‍ അത് എംബഡ് ചെയ്യാന്‍ കഴിയുമായിരുന്നു. ഏതൊരാള്‍ക്കും പോക്കറ്റില്‍ കൊണ്ടുനടക്കാനും കഴിയും.

ഡോ. ശിവമൂര്‍ത്തി അപ്പാര്‍ട്ട്‌മെന്റിന്റെ പടവുകള്‍ ചാടിക്കയറി. വാതിലില്‍ ശക്തിയായി ഇടിച്ചു. ഭാര്യയെ അലറിവിളിച്ചു. അയാള്‍ വല്ലാതെ കിതച്ചു. മിസ്സിസ് മൂര്‍ത്തി കതകു തുറന്നു.

അന്നേരം ഡോ. മൂര്‍ത്തിയുടെ പോക്കറ്റിലെ മൊബൈല്‍ ഭയാനകമാംവിധം സൈറണ്‍ മുഴക്കാന്‍ തുടങ്ങി.

ഈ പ്രോജക്റ്റ് നടപ്പാകുന്നതിനും മുന്‍പേ ഇത്തരം കണ്ടുപിടുത്തങ്ങളുടെ പ്രയോജന-പ്രായോഗികമൂല്യങ്ങളെകുറിച്ച് ഭരണാധികാരികള്‍ക്ക് സംശയം തോന്നിത്തുടങ്ങിയിരുന്നു. ഡോ. ശിവമൂര്‍ത്തിയെപ്പോലുള്ള പ്രശസ്ത ശാസ്ത്രജ്ഞരെകുറിച്ച് മതിപ്പ് ക്രമേണ കുറഞ്ഞുവന്നു. ഭരണാധികാരികളെ കുറ്റംപറഞ്ഞിട്ട് കാര്യമില്ല. ഇലക്ട്രിക് പോസ്റ്റിലെ സൈറണ്‍ ഏറ്റവും കൂടുതല്‍ ഇന്‍സ്റ്റാള്‍ചെയ്തത് ഇറാക്കിലായിരുന്നു. വലിയ പണവും പ്രതീക്ഷയുമായിരുന്നു ഇതിനായി ആഗോള കോര്‍പ്പറേറ്റ്മുതലാളിത്തം ഇന്‍വെസ്റ്റ് ചെയ്തത്. 200 മീറ്ററിനകത്ത് തോക്കോ ബോംബോ മിസ്സൈലോ വന്നാല്‍ സൈറണടിക്കും എന്നതില്‍ അവര്‍ക്ക് സന്ദേഹമൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ രാജ്യം മുഴുവന്‍ ഇന്‍സ്റ്റാള്‍ ചെയ്ത് ബാഗ്ദാദിലെ കഴുകന്‍ സ്വിച്ചിട്ട് ഉല്‍ഘാടനം നിര്‍വ്വഹിച്ച ഉടനെ ഇറാക്കിലെ എല്ലാ പോസ്റ്റുകളും ഭീകരമായി സൈറണ്‍ മുഴക്കാന്‍ തുടങ്ങി. അവ ഒരിക്കലും നിറുത്തിയില്ല. അവയുടെ തൊണ്ടകള്‍ ഒരിക്കലും വറ്റിയില്ല.

 ഭാര്യയെ നോക്കി യുറേക്കാ, യുറേക്കാ എന്ന് ഡോ. ശിവമൂര്‍ത്തി അലറിക്കൊണ്ടിരുന്നു. പാര്‍വ്വതീമൂര്‍ത്തിക്കാകട്ടെ അയാളുടെ ശബ്ദവും സൈറണും തമ്മില്‍ വ്യവച്ഛേദിച്ചറിയാന്‍ കഴിഞ്ഞതുമില്ല.

(കഥാലോകം 0-9-2015)

1 comment:

  1. വായന വേറിട്ടതായി. ആശംസകള്‍.

    ReplyDelete